വാഷിംഗ്ടണ്‍ : വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവര്‍ക്ക് സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നോമ്പ് അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നു വിഭൂതി ദിനത്തില്‍ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് കുറിച്ചു. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാനും ഉത്ഥാന തിരുനാള്‍ ആഘോഷത്തിനായി ഹൃദയങ്ങളെ ഒരുക്കാനും നോമ്പ് കാലയളവിലെ ദിവസങ്ങള്‍ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
നോമ്പുകാലത്തിന്റെ വിശുദ്ധകാലം ആരംഭിക്കുമ്പോൾ ദേശീയ ചരിത്രത്തിന്റെ ആദ്യകാലം മുതൽ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ നമ്മുടെ ശക്തിയുടെ അടിത്തറയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയാണ്. വിഭൂതി ബുധനാഴ്ച, നാം യേശുക്രിസ്തുവിന്റേതാണ് എന്നതിന്റെയും നിരന്തരമായ പശ്ചാത്താപത്തിന്റെയും ഓർമ്മപ്പെടുത്തലായി ക്രൈസ്തവര്‍ നെറ്റിയിൽ ചാര കുരിശ് വരയ്ക്കുന്നു. വിശ്വാസം ആഴപ്പെടുത്തുന്നതിനും, പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കുന്നതിനും, വരാനിരിക്കുന്ന ഉത്ഥാന തിരുനാളിനായി ഹൃദയങ്ങളെ ഒരുക്കുന്നതിനുമായി പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും ദാന ധര്‍മ്മം ചെയ്യുന്ന വേളയാണ് ഇതെന്നും ഡൊണാള്‍ഡ് ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
Trump's call to live according to the gospel.





















